പാഞ്ചാലിയുടെ കത്തിവേഷം

മേൽപ്പറമ്പിൽ കൃഷ്ണൻനായരുടെ നഗരമദ്ധ്യത്തിലുള്ള ബംഗ്ലാവിന്‍റെ സ്വീകരണമുറിയിൽ നിന്ന് കലാമണ്ഡലം ഹൈദരാലിയുടെ കഥകളിപ്പദങ്ങൾ ഉയർന്നു കേൾക്കാൻ തുടങ്ങി. പാട്ടുമാത്രമല്ല, ആട്ടവുമുണ്ട്. കീചകവധമാണെന്ന് തോന്നുന്നു. പൂജാമുറിയിലിരുന്ന് ചെവിപൊത്താനാണ് തോന്നിയത്. സത്യഭാമ മുമ്പും എത്രയോ തവണ കണ്ടതാണ്, കേട്ടതാണ്. എന്നാലും കൊട്ടുമുറുകുമ്പോൾ കൃഷ്ണൻനായർ വിളിക്കാൻ തുടങ്ങും. “സത്യേ, സത്യേ.” ഹർത്താൽ പ്രമാണിച്ച് എല്ലാവരും വീട്ടിലുള്ള ദിവസം ധ്യാനത്തിലും പ്രാർത്ഥനയിലും മുഴുകാമെന്ന് സ്വപ്നം കണ്ടതൊക്കെ വെറുതെയായി.

വീണ്ടും വിളികേട്ടു. “സത്യേ.” എന്താണിതിലൊരു പുതുമ. കീചകൻ, സഹോദരി, പാഞ്ചാലി, ശ്രൃംഗാരം, എയർ ഇന്ത്യയിലെ രാജാവിന്‍റെ വേഷത്തെ അനുസ്മരിപ്പിക്കുന്ന മീശക്കാരൻ ഭീമസേനൻ. കഥകളിയുടെ തിരശ്ശീല മൂടിപ്പുതച്ചുകൊണ്ടുള്ള ഭീമസേനന്‍റെ കിടപ്പ്. എത്ര തവണ കണ്ടാലും പുതുമ മാറാതെ ഇരിക്കുന്ന രംഗങ്ങളാണ് കലാമണ്ഡലം കൃഷ്ണൻനായരും കോട്ടക്കൽ ശിവരാമനും അവതരിപ്പിക്കുന്ന കീചകനും പാഞ്ചാലിയും ചേർന്നുള്ളത്. ഭർത്താവിനെ പിണക്കാതെ കുറച്ച് സമയം കണ്ടിരിക്കാം എന്ന് സത്യഭാമ തീരുമാനിച്ചു.

കീചകൻ മാലിനിക്കുവേണ്ടി കിടക്ക വിരിച്ചു. പനിനീർ കുടഞ്ഞു. തനിക്കും അവൾക്കും. കൃഷ്ണൻനായർ ഇത്തവണ പാഞ്ചാലിയുടെ അഭിനയത്തിൽ സൌന്ദര്യത്തിൽ, പാതിവൃതൃത്തിൽ അതിശയിച്ചുപോയി. കീചകനോട് അയാൾക്ക് അൽപ്പം നീരസം തോന്നി. ശപ്പൻ, സുന്ദരിയായ പാഞ്ചാലി(മാലിനി) പാത്രവുമായി എത്തിയിട്ടും അവൾ കൊട്ടാരത്തിൽ ദാസിയായിരുന്നിട്ടും നിന്നെ ഞാൻ ആലിംഗനം ചെയ്തോട്ടെ. ഒരിക്കൽ , ഒരിക്കൽ മാത്രം എന്ന് പറയാൻ നിൽക്കണോ. കിട്ടിയ സൌകര്യത്തിന് പ്രവർത്തിച്ച് കാണിക്കുകയല്ലാതെ, വെറുതെ ഡയലോഗ് ഫിറ്റ് ചെയ്യണോ.

വള്ളി നിക്കറിട്ട് നടക്കുന്ന കാലം മുതൽ പാഞ്ചാലി അയാൾക്ക് ഒരു അതിശയമായിരുന്നു. അഞ്ചു ഭർത്താക്കന്മാരുള്ള ദ്രൌപതി. കുറച്ചുകൂടി വളർന്ന് അച്ഛന്‍റെ കൂടെ ദന്തവൈദ്യന്‍റെ അടുത്തു പോയപ്പോൾ അവിടെ തൂക്കിയ ബോർഡ് ശ്രദ്ധിച്ചുനോക്കിയ കൃഷ്ണൻ വായിച്ചു. “ഡോക്ടർ ഈസ് ഇൻ പ്ലീസ് ബി സീറ്റഡ്.” അന്ന് ആ കൌമാരക്കാരന് തോന്നി അഞ്ചു ഭർത്താക്കന്മാരുടെയും പേരെഴുതിയ  ബോർഡുകൾ പാഞ്ചാലിയുടെ മുറിയിൽ വേറെ വേറെ സൂക്ഷിക്കുന്നുണ്ടാവും. സൌകര്യത്തിന് എടുത്ത് പുറത്ത് തൂക്കാൻ. പല്ലുവേദന പോലും മറന്ന് അന്ന് അവൻ കുറെ ഏറെനേരം ചിരിച്ചു. ഒന്നും മനസ്സിലാവാതെ അച്ഛൻ മിഴിച്ചുനിന്നു.

കീചകന്‍റെ പിടിയിൽ നിന്ന് വഴുതിപ്പോയ പാഞ്ചാലി ഭീമസേനനോട് സങ്കടം പറഞ്ഞു. ഒരു മൽപ്പിടിത്തമാണ്. അടുത്ത രംഗം. ഒരാനയുടെ ബലവും നൂറ് ആനകളുടെ ബലവും തമ്മിലുള്ള ബലപരീക്ഷണം. കൃഷ്ണൻനായർക്ക് പാഞ്ചാലിയെ വീണ്ടും കാണാൻ തോന്നി. ഒന്ന് റിവൈൻഡ് ചെയ്താലോ.

പുറത്ത് ആരോ കോളിങ്ങ്ബെൽ അടിച്ചു. കൃഷ്ണൻ നായർ പോയി വാതിൽ തുറന്നു. ഒരു ഡസനിലധികം ആൾക്കാർ. കൂട്ടത്തിൽ കഥകളി വേഷവുമുണ്ട്. വാലുള്ള ഹനുമാൻ, അതി സുന്ദരിയായ ഒരു സ്ത്രീവേഷം. സീതയാണോ അതോ സാക്ഷാൽ ദ്രൌപതിയാണോ. താൻ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്ന സെല്ലുലോയിഡിന് ജീവൻവെച്ചതുപോലെയുണ്ട്.

നഗരത്തിൽ ഈയിടെയായി ഇങ്ങനെ ഒരു പുതിയ സമ്പ്രദായം തുടങ്ങിയിട്ടുണ്ട്. ഓരോരുത്തരും സംഭാവനയ്ക്കിറങ്ങുന്നത് അവരവരുടെ സാങ്കേതികത്തനിമയോടെയാണ്. കഴിഞ്ഞ ആഴ്ച ഒരു ദിവസം കട പൂട്ടി വീട്ടിലേക്കിറങ്ങുമ്പോൾ ട്രാഫിക് വളയത്തിനു ചുറ്റുമായി ഹോക്കിസ്റ്റിക്കും, ഫുട്ബോളും ഒക്കെയായി പലതരം കളിക്കാർ പ്രകടനം നടത്തുന്നുണ്ടായിരുന്നു. സ്റ്റേഡിയം നിർമ്മാണം നീണ്ടുപോകുന്നതിന്‍റെ പ്രതിഷേധമായിരുന്നു അത്. ഏതായാലും കാണാൻ രസമായിരുന്നു.

കൃഷ്ണൻ നായർക്ക് പുറത്തുനിൽക്കുന്ന വരെ മനസ്സിലായി. ലക്ഷക്കണക്കിന് രൂപ മുടക്കി നിർമ്മിക്കാൻ തീരുമാനിച്ചിട്ടുള്ള കലാമന്ദിരത്തിന്‍റെ അണിയറ ശിൽപ്പികളാണ്. അവരുടെ വരവ് അയാൾക്ക് ഹൃദൃമായി. നല്ല ഒരു സംഖ്യ സംഭാവന കൊടുക്കണം. പണി തീർന്നാൽ ഇടയ്ക്കൊക്കെ കഥകളി ലൈവ് ആയി കാണാമല്ലോ.

പെട്ടെന്നാണ് കൃഷ്ണൻനായർ ഓർത്തത് അവരൊന്നും പറഞ്ഞില്ലല്ലൊ. താനൊന്നും ചോദിച്ചുമില്ല. കൂട്ടത്തിൽ കുചേലബ്രാഹ്മണനുമുണ്ട്. പറയാതെത്തന്നെ കൃഷ്ണൻ മനസ്സിലാക്കും എന്നായിരിക്കും.

കൃഷ്ണൻനായർ സ്ത്രീവേഷത്തെ ഒരിക്കൽ കൂടി നോക്കി. അവൾ സങ്കടത്തോടെ നിൽക്കുകയാണ്. ‘ദാസ്യം സമസ്തജനഹാസ്യം’ എന്ന് കരുതിയ അതേ പാഞ്ചാലി. ഈ കീചകന്മാരിൽ നിന്ന്തന്നെ രക്ഷിക്കണേ എന്നാണോ ആ നോട്ടത്തിന്‍റെ അർത്ഥം.

അയാൾ മുറിക്കുള്ളിലേക്ക് കടന്ന് സ്ത്രീവേഷത്തെ കണ്ണുകൊണ്ട് വിളിച്ചു. അവൾ അയാൾക്ക് പിന്നാലെ നടന്നു. അവരിപ്പോൾ കൃഷ്ണൻനായരുടെ കിടപ്പുമുറിയിലാണ്. അയാൾ മനസ്സിൽ പറയുകയായിരുന്നു. മറ്റൊരു കീചകനാവാൻ ഞാൻ തയ്യാറല്ല. പാഞ്ചാലിയെ കയ്യിൽ കിട്ടിയിട്ടും വെറുതെ വിട്ട വിഡ്ഢി. പനിനീർ തളിക്കാത്ത മെത്തമേൽ അയാൾ ഇരുന്നു. സ്ത്രീവേഷത്തെ അരികിലിരുത്തി. ഇനി കീചകനെപ്പോലെ ആലിംഗനം ചെയ്തോട്ടെ എന്ന് ചോദിക്കാനൊന്നും വയ്യ. കീചകാസ്റ്റൈലിൽ ഉടുമുണ്ടിൽ കൈതുടച്ച് കൃഷ്ണൻനായർ നോക്കുമ്പോൾ സ്ത്രീവേഷം മുത്തുമാലകൾക്കിടയിൽ അരഞ്ഞാണത്തിന്‍റെ ഉള്ളിൽ സൂക്ഷിച്ചിരുന്ന തിളങ്ങുന്ന വായ്ത്തലയുള്ള ഒരു കത്തി വലിച്ചെടുക്കുകയായിരുന്നു. കള്ളനേയും കത്തിയേയും ഒരുപോലെ പേടിയുള്ള കൃഷ്ണൻനായർ തൊണ്ടയോളം എത്തിയ കരച്ചിൽ അടക്കി കിടപ്പുമുറിയുടെ വാതിൽ തുറന്ന് പുറത്തേക്ക് വന്നു.

സത്യഭാമ അപ്പോഴും പൂജാമുറിയിലിരുന്ന് വിഷ്ണുസഹസ്രനാമം ചൊല്ലുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *