നൈനം ദഹതി പാവക:

“അല്‍മേലു” രാമനാഥയ്യരുടെ വിളി കേട്ടപ്പോള്‍ തന്നെ അലമേലു അമ്മാള്‍ക്ക് മനസ്സിലായി ഏതോ കുഴപ്പത്തിന്‍റെ തുടക്കമാണതെന്ന്‍. കഴിഞ്ഞ രണ്ടു വ്യഴവട്ടക്കാലത്തിലധികമായി തുടര്‍ന്നുവരുന്ന ദാമ്പത്യത്തിനിടയിൽ അയ്യർ അതുപോലെ സ്നേഹത്തോടെ അലമേലുവിനെ വിളിച്ചത് വളരെ കുറച്ചു തവണ മാത്രം. അലമേലു വ്യക്തമായി ഓര്‍ക്കുന്നു. ഏകമകള്‍, പാര്‍വതിക്ക്‌ വേണ്ടി സ്റ്റേറ്റ്സില്‍ ജോലി ചെയ്യുന്ന, കമ്പ്യൂട്ടര്‍ എഞ്ചിനീയറായ, മിടുക്കനായ ഒരു പയ്യനെ കണ്ടെത്തിയ വാര്‍ത്ത അറിയിക്കാൻ കാറിൽ നിന്നിറങ്ങുമ്പോൾ ത്തന്നെ രാമനാഥയ്യര്‍ വിളിച്ചു. ‘അല്‍മേലു’. പിന്നൊരിക്കല്‍… അലമേലുവിന് അതോര്‍ക്കുമ്പോൾത്തന്നെ നാണമാവുന്നു. വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന ഒരു മദ്ധ്യഹ്നത്തിലായിരുന്നു അത്. അലമേലു വിളികേള്‍ക്കാതിരുന്നത് അയ്യരെ കുറച്ചൊന്നുമല്ല ശുണ്ഠി പിടിപ്പിച്ചത്. ‘ഞാനൊരു സന്തോഷമായ കാര്യം പറയാന്‍ വിളിക്കുമ്പോൾ ഒരു റെസ്പോൺസും ഇല്ലാതെ നീയവിടെ എന്തുചെയ്യുകയാ? രംഗം വഷളാകേണ്ടെന്ന് കരുതി അലമേലു ഗ്യാസ് സ്റ്റൌവ് ഓഫാക്കി അടുക്കളയിലെ തോര്‍ത്തെടുത്ത് കൈ തുടച്ചു കൊണ്ട് സ്വീകരണമുറിയിലേക്ക്‌ വന്നു, അല്പം സന്തോഷം മുഖത്ത് വരുത്തികൊണ്ട്.

ടീപോയില്‍ സ്ഥാപിച്ച ബ്രീഫ്കേസ് തുറന്ന് രാമനാഥൻ ഒരു ക്ഷണക്കത്തെടുത്ത് പുറത്തുകാട്ടി. പാചകത്തിന്‍റെ ബാക്കിപത്രം മനസ്സിൽ കിടക്കുന്നതുകൊണ്ടാവാം അലമേലു അശ്രദ്ധമായി അതിലൂടെ ഒന്ന്‍ കണ്ണോടിച്ചു. രാമനാഥന്‍ അത് തിരിച്ചുവാങ്ങി. പരിപാടി അച്ചടിച്ചിരുന്ന ഭാഗത്ത് അവസാനത്തെ വരി തൊട്ടുകാണിച്ചുകൊണ്ട് ഭാര്യയോടു പറഞ്ഞു ‘നോക്ക്, മാസ്റ്റർ ഓഫ് സെറിമണീസ് – ലയണ്‍ ലേഡി മിസ്സിസ് അലമേലു. ആര്‍. അയ്യർ’.

അലമേലുവിന്‍റെ മനസിലൂടെ ഒരു കൊള്ളിയാൻ പാഞ്ഞു. ലയണ്‍ ഡിസ്ട്രിക്ട് ഗവര്‍ണറും ഭാര്യയും വരുന്ന പരിപാടിയാണ്. നഗരത്തിലെ എല്ലാ സന്നദ്ധ സേവനസംഘടനകളിൽ നിന്നും സന്ദര്‍ശകരായി സ്ത്രീകളും പുരുഷന്മാരും ധാരാളം ഉണ്ടാവും. നുണ പറയാനും ആഭരണങ്ങള്‍ കാണിക്കാനും തയ്യാറായി വരുന്ന കുറെ സ്ത്രീകൾ. ഭക്ഷണത്തിനും അതിന്‍റെ മുമ്പുള്ളതിനും ആര്‍ത്തിപിടിച്ചെത്തുന്ന കുറെ പുരുഷന്മാരും. വേദിയടക്കി പരിപാടികള്‍ പതിവായി നിയന്ത്രിക്കുന്ന വാഗ്മികൾ ക്ലബിന് സ്വന്തമായുണ്ടല്ലോ? പിന്നെ എന്തിനു അബലയായ പാവം അലമേലുവിനെ ദ്രോഹിക്കുന്നു? അലമേലുവിന്‍റെ ചിന്ത വായിച്ചെടുത്ത രാമനാഥൻ പറഞ്ഞു ‘എത്ര വിഷമിച്ചിട്ടാണെന്നോ, ഞാന്‍ ഇത് സംഘടിപ്പിച്ചത്? എന്നിട്ടും ഈ കാര്‍ഡ്‌ അച്ചടിച്ച്‌ വരുന്നത് വരെ എനിക്ക് സമാധാനമുണ്ടായിരുന്നില്ല. എങ്ങനെയിരിക്കണമെന്ന്‍ പ്രത്യേകിച്ച് പറയേണ്ടല്ലോ. സദസ്സിനെ മുഴുവന്‍ കയ്യിലെടുക്കണം, മലയാളം ഒട്ടും പറയേണ്ട. എല്ലാം ഇംഗ്ലീഷില്‍ ആയിക്കോട്ടെ. അത്യാവശ്യം കുറച്ച് ഹിന്ദിയും പറഞ്ഞോളൂ. നിനക്ക് മലയാളം എഴുതാൻ പോലും അറിയില്ല എന്നാണ് ഞാൻ എല്ലാരോടും പറയാറ്, മലയാളം കണ്‍ട്രി ഭാഷ!’

അക്ഷമ മുഴുവന്‍ മുഖത്ത് പ്രകടിപ്പിച്ചുകൊണ്ട് അലമേലു ഭര്‍ത്താവിനെ നോക്കി. എനിക്ക് അടുക്കളയിൽ പണിയുണ്ട് എന്ന് പറയാതെ പറയും പോലെ, മറ്റുള്ളവരുടെ ചലനങ്ങൾ പൂര്‍ണ്ണമായി മനസിലാക്കാൻ കഴിയുമെങ്കിലും ലുബ്ധ് കൊണ്ടാണോ, മനസ്സിലെ ക്രൂരത കൊണ്ടാണോ അയ്യര്‍ ഒരിക്കലും അന്യരുടെ വികാരങ്ങളെ മനസിലാക്കിയതായി ഭാവിക്കാറില്ല. പക്ഷെ എന്തോ ഈ പ്രത്യേക അവസരത്തില്‍ അദ്ദേഹം ഭാര്യയോട് അരുളിചെയ്തു. ‘ആ പോ.. പോയിട്ട് വേഗം എല്ലാം റെഡിയാക്ക്.’ അലമേലു അടുക്കളയിലേക്ക് പോയപ്പോൾ രാമനാഥൻ അല്പം വിശ്രമിക്കാനെന്നോണം ടൈ ഊരിയെടുത്ത് ഷൂസ് അഴിച്ചുവെച്ച് സോഫയിൽ നിറഞ്ഞിരുന്ന് ടി. വി. യിലെ ചാനലുകൾ മാറ്റിയും മറിച്ചും നോക്കി. പക്ഷെ ലക്ഷങ്ങളുടെ ബിസിനസ്സിന്‍റെ കണക്ക് മനസ്സിലെ കമ്പ്യൂട്ടറിൽ തെളിയുന്നതുകൊണ്ടാവാം, അയ്യര്‍ക്ക് ഒരിക്കലും ടിവി പരിപാടികൾ ശ്രദ്ധിക്കാനുള്ള മാനസികാവസ്ഥ കൈവരാറില്ല. വാര്‍ത്തകൾ കാണേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമായതുകൊണ്ട് അതുമാത്രം അദ്ദേഹം സഹിക്കുന്നു. പക്ഷെ അന്ന് എന്തുകൊണ്ടോ അയ്യരുടെ മനസ്സിന്‍റെ കമ്പ്യൂട്ടറിൽ ലക്ഷങ്ങൾക്കൊപ്പം മറ്റു ചിലതുകൂടി  തെളിഞ്ഞുവന്നു – സ്വന്തം ജീവിതം.

രാമനാഥൻ സൺ ഓഫ്‌ ശങ്കരനാരായണയ്യർ ഇന്ന് അരലക്ഷത്തിന്‍റെ സോഫമേല്‍ സുഖിച്ചിരുന്ന്‍ ടി . വി. കാണുന്നുണ്ടെങ്കില്‍, അലമേലുവിന്‍റെ പാചക നൈപുണ്യം ആസ്വദിച്ചുകൊണ്ട് തൈരുകൂട്ടി ഊണു കഴിക്കുന്നുണ്ടെങ്കില്‍, അതുകഴിഞ്ഞ് ശീതോഷ്ണങ്ങള്‍ ക്രമീകരിച്ചു മുറിയിൽ സുഖമായി ഉറങ്ങുന്നുണ്ടെങ്കില്‍, എല്ലാം തന്‍റെ അദ്ധ്വാനം കൊണ്ടാണ്. അയ്യരുടെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ പറയും അലമേലു അമ്മാളുടെ ഭാഗ്യവും ഐശ്വര്യവും സൌമ്യശീലവും കൊണ്ടാണെന്ന്, പക്ഷെ അയ്യരുടെ ചെവികളിലേക്ക്‌ ആ വാക്കുകൾ താഴുമായിരുന്നില്ല. തന്‍റെ  ജീവിതം താൻ തന്നെ പടുത്തുയര്‍ത്തിയതാണെന്നും അതിൽ മറ്റാര്‍ക്കും പങ്കില്ലെന്നും അയാൾ പൂര്‍ണ്ണമായി വിശ്വസിച്ചു. പാവം അലമേലു അമ്മാൾ അയ്യരുടെ കമ്പനിക്കുവേണ്ടി എഴുതിക്കൊടുത്ത എണ്ണമില്ലാത്ത എഴുത്തുകളുടെ ക്രെഡിറ്റൊക്കെ അദ്ദേഹം സ്വയം കയ്യടക്കുകയായിരുന്നു. അല്ലെങ്കിൽ   ഭാര്യയുടെ വേതനം പറ്റാത്ത സേവനവ്യവസ്ഥകളിൽ അതുകൂടി ഉൾപ്പെടുത്തണം എന്നാവാം അയാളുടെ ധാരണ.

കോളേജിൽ പഠിക്കുന്ന കാലത്ത് അയ്യർ പതിവായി കാണാറുള്ള ഒരു സ്വപ്നം ഉണ്ടായിരുന്നു. കോളേജിലെ മെയിൻ ഹോളിലും വരാന്തയിലുമായി തിങ്ങിനിറഞ്ഞ ആണും പെണ്ണും അടങ്ങുന്ന ഒരു സദസ്സിനെ അഭിമുഖീകരിച്ചു പ്രസംഗിക്കാൻ പ്രൊഫസർ സുരേന്ദ്രനാഥ് തന്നെ ക്ഷണിക്കുന്നു. താൻ മൈക്കിനടുത്തേക്ക് വരുന്നു. ഹോളിൽ നിറഞ്ഞ സദസ്സിനെ നോക്കിനിൽക്കേ കണ്ണിൽ ഇരുട്ടുകയറി വീഴാൻ പോകുമ്പോൾ തന്‍റെ  ഇടതുഭാഗത്തുള്ള മേശയുടെ വക്ക് മുറുകെപിടിക്കുന്നു. കോളേജ് പിള്ളേർ കൂവാൻ തുടങ്ങുമ്പോൾ അയ്യർ ഞെട്ടിയുണരുന്നു. മണിമണിപോലെ ഇംഗ്ലീഷ് സംസാരിക്കണമെന്നത് അയ്യരുടെ ഒരു ജീവിതാഭിലാഷമായിരുന്നു. പക്ഷെ തന്‍റെ  സാമ്പത്തിക സ്ഥിതികൾ സൃഷ്ടിച്ച അപകർഷതാബോധം അയ്യരെ കൂടുതൽ സമ്പന്നരായ, ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിന്നുവന്ന കുട്ടികളുമായി അടുക്കാനോ ഇടപഴകി സംസാരിക്കാനോ അനുവദിച്ചില്ല. ഫലമോ വളരെ വളരെ ആലോചിച്ച് തെറ്റുകൂടാതെ ഇംഗ്ലീഷ് എഴുതുമെങ്കിലും രാമനാഥയ്യർക്ക് ഒരിക്കലും ഫ്ളൂവന്‍റായി ഇംഗ്ലീഷ് സംസാരിക്കാൻ സാധിച്ചില്ല. ഇപ്പോഴും വിമാനത്തിൽ പറക്കുമ്പോഴും കമ്പനിക്കുവേണ്ടി അന്താരാഷ്ട്രയോഗങ്ങളിൽ സംസാരിക്കുമ്പോഴും രാമനാഥൻ എഴുതി തയ്യാറാക്കി പഠിച്ച വാചകങ്ങൾ വളരെ വിരളമായി മാത്രം സംസാരിക്കും. അതാണെങ്കിൽ അയാൾക്ക് ചുറ്റും ഒരു ഗംഭീര യുദ്ധത്തിന്‍റെ  പരിവേഷം സ്രഷ്ടിക്കുന്നുണ്ടായിരുന്നു. അയാളുടെ പി. എ സതീഷ് എപ്പോഴും അതിശയപ്പെടാറുണ്ട്, തന്‍റെ  എം ഡി സ്വഭാവത്തിലാണോ, സംസാരത്തിലാണോ ആദ്യം പിശുക്കനായത് എന്ന്. അതിനെക്കുറിച്ച് സംസാരിക്കുമ്പോളൊക്കെ സതീഷിന്‍റെ സുഹൃത്ത് മുരളി പറയും. ‘നമുക്കൊരു ഗവേഷണം നടത്തിക്കളയാം അല്ലെങ്കിൽ ഒരു ദിവസം സൂത്രത്തിൽ നമുക്ക് അയ്യരോട് തന്നെ ചോദിക്കാം.’ അപ്പോഴൊക്കെ സതീഷ് വിലക്കും. ‘ഉള്ള കഞ്ഞീല് പാറ്റയിടല്ലേ ചങ്ങാതി, ഞാൻ എങ്ങനെയെങ്കിലുമൊന്ന് ജീവിച്ചോട്ടെ.’

വിദ്യാഭ്യാസം കഴിഞ്ഞ് ജോലി സ്ഥിരത ആയപ്പോൾ അയ്യർക്ക് ധാരാളം വിവാഹാലോചനകൾ വന്നു. ഒരു കാര്യത്തിൽ മാത്രമാണ് അയ്യർ നിർബന്ധം പിടിച്ചത്, പെണ്ണിന് മണിമണിപോലെ ഇംഗ്ലീഷ് സംസാരിക്കുവാൻ കഴിയണം. അടുത്ത തലമുറയ്ക്കുവേണ്ടിയിട്ടാണോ എന്തോ? അങ്ങനെയാണ് വലിയ സാമ്പത്തിക ചുറ്റുപാടൊന്നുമില്ലാത്ത അലമേലു രാമനാഥയ്യരുടെ സഹധർമ്മിണി ആയത്. അവരുടേത് ആദർശദാമ്പത്യമാണെന്ന് വേണമെങ്കിൽ പറയാം. അലമേലു ഒന്നും ആവശ്യപ്പെടാറില്ല, രാമനാഥയ്യർ ഒന്നും വാങ്ങിച്ചുകൊടുക്കാറുമില്ല.

വിവാഹം കഴിഞ്ഞ ആദ്യനാളുകളിലൊക്കെ അലമേലുവിനെ അയാൾ നിരന്തരം ദ്രോഹിക്കുമായിരുന്നു. ‘നിനക്കെന്താ എപ്പോഴും ഇംഗ്ലീഷിൽ സംസാരിച്ചുകൂടെ?’ പിന്നെ അയാളുടെ അമ്മ പാർവ്വതി ഇടപ്പെട്ടു. ‘അവൾ ഇവിടെ ആരോട് ഇംഗ്ലീഷ് സംസാരിക്കാനാ? ആവശ്യം വരുമ്പോൾ അവള് പറഞ്ഞോളും.’ ഒരു ദിവസം കമ്പനിയുടെ സന്ദർശനത്തിനുവന്ന ഉത്തരേന്ത്യക്കാരൻ സിങ്ങിന്‍റെ മറാത്തിയും ഇംഗ്ലീഷും മാത്രം അറിയുന്ന ഭാര്യ രേഖാ ഷായെ വീട്ടിലാക്കി പോയപ്പോഴാണ് അയാൾക്ക് ഭാര്യയുടെ ഇംഗ്ലീഷ് പരിഞ്ജാനത്തെക്കുറിച്ച് വിശ്വാസം വന്നത്. കാറിന്‍റെ പിൻസീറ്റിൽ ചാരി ഇരുന്നുകൊണ്ട് വലത്തോട്ട് സാരിയുടുത്ത ചെറുപ്പക്കാരിയായ രേഖാഷാ അയ്യരെ അനുമോദിച്ചു. നൈസ് ഗേൾ ഹൌ ഫ്ളൂവന്‍റ്ലി ഷി ടോക്സ് ഇംഗ്ലീഷ്. അന്നു രാത്രി ഭാര്യയോട് അൽപ്പം സ്നേഹക്കൂടുതൽ കാണിച്ചതിനെക്കുറിച്ച് പിറ്റേന്ന് മുഴുവൻ അയാൾ പശ്ചാത്തപിച്ചു. എങ്കിലും മനസ്സിൽ കുളിരായിരുന്നു. പിന്നീട് കമ്പനിയുടെ ആവശ്യാർത്ഥം ഉത്തരേന്ത്യയിൽ നിന്നു വരുന്ന എല്ലാ ടെലിഫോൺ കോളുകളും പാവം അലമേലു അമ്മാളായിരുന്നു കൈകാര്യം ചെയ്തിരുന്നത്.

ലയൺസ് മീറ്റിങ്ങുകളിൽ വക്കീൽ രാഘവമേനോൻ പതിവായി വേദിയുടെ ഒരുഭാഗത്ത് ഒരുക്കിയ മേശയുടെ പിന്നിലിരുന്ന് മാസ്റ്റർ ഓഫ് സെറിമണി ചെയ്യും. രാമനാഥയ്യർ മനസ്സിൽ മുറുമുറുക്കും. ഒരു ദിവസം നിന്‍റെയൊക്കെ അഹങ്കാരം ശമിപ്പിച്ചുതരാമെടാ. അലമേലു വിചാരിച്ചാലും സെറിമണി മാസ്റ്റർ ചെയ്യുവാൻ പറ്റും.

വളരെക്കാലത്തെ ആഗ്രഹം രാമനാഥയ്യർ അന്ന് സാധിച്ചു. അവൾ നന്നായി ചെയ്യും എന്നൊക്കെ അറിയാമായിരുന്നെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ പലപ്പോഴായി അയാൾ ഭാര്യയ്ക്ക് ഒരുപാട് നിർദ്ദേശങ്ങൾ കൊടുത്തു. നിനക്ക് എല്ലാം ഭയങ്കര സ്പീഡാ. നിർത്തി നിർത്തി പറയണം. അയാളുടെ ഇടപെടൽ അസഹനീയമായിരുന്നെങ്കിലും അലമേലു പതിവുപോലെ എല്ലാം സഹിച്ചു.

അങ്ങനെ ആ ദിവസം വന്നെത്തി. അലമേലു ഒരു പതിനഞ്ചു മിനിറ്റ് നേരത്തേ തന്നെ വേദിയിൽ സ്ഥലം പിടിച്ചു. തൊട്ടരികിൽ തന്നെ അയ്യർ ഒരു കസേര വലിച്ചിട്ടിരുന്നു. ഇനി പരിപാടി കഴിയുന്നതുവരെ പച്ച മലയാളത്തിൽ പറഞ്ഞാൽ, പിരി പിരി ആയിരിക്കും എന്നറിയാവുന്നതുകൊണ്ട് അലമേലു പല്ലുകടിച്ചത് മൈക്ക് പ്രവർത്തനക്ഷമമാക്കിയിട്ടില്ലാത്തത് കൊണ്ട് ആ വലിയ ഹോളിൽ മറ്റാരും കേട്ടില്ല.

അലമേലു പരീക്ഷക്കാലത്ത് സ്കൂളിൽ പോകുമ്പോൾ ശിവൻ കോവിലിൽ പത്തു പൈസ ഇടാറുള്ള പോലെ മനസ്സുകൊണ്ട് പത്തു ഉറുപ്പിക ഇട്ടു. വരാന്തയിൽ ആൾക്കാർ ബാക്കി നില്ക്കുന്നതുക്കൊണ്ടാവാം, വക്കീൽ രാഘവമേനോൻ വളരെ കാര്യമായി പറഞ്ഞു. “മിസ്സിസ്സ് അയ്യർ അനൌൺസ് ചെയ്യുന്നില്ലേ, അതിഥികളൊക്കെ പുറത്തുനില്ക്കുകയാണ്.”

അലമേലു മുപ്പത്തിമുക്കോടി ദേവന്മാരേയും ധ്യാനിച്ചുകൊണ്ട് തുടങ്ങി. “ലേഡീസ് ആന്‍റ് ജെന്‍റിൽമെൻ” അവിടുന്നങ്ങോട്ട് പതറാതെ, തളരാതെ ഒന്നരമണിക്കൂർ അലമേലു അമ്മാൾ ശരിക്കും യോഗം നിയന്ത്രിച്ചു. വർഷങ്ങളായി ചെയ്തുവരുന്ന ഒരു പരിപാടിയുടെ തുടർച്ചപോലെ.

പക്ഷേ അതിനിടയിലെപ്പോഴോ ലയൺ ഷേണായി ഒരു കടലാസ് കഷ്ണം അലമേലുവിന്‍റെ മുമ്പിൽ മേശമേൽ വെച്ചു. ലയൺ ക്യാബിനറ്റ് സെക്രട്ടറിയുടെ അമ്മ മരിച്ചിരിക്കുന്നു. ഗവർണ്ണറുടെ പ്രസംഗത്തിന് മുമ്പ് അനൌൺസ് ചെയ്യണം. അലമേലു ഒരു നിമിഷം പതറി. ഇതുവരെ പറഞ്ഞതൊക്കെ കടലാസിലും മനസ്സിലും തയ്യാറാക്കിയ കാര്യങ്ങളായിരുന്നു. ഒരു മരണം അതിന്‍റെ എല്ലാ ഗാംഭീര്യത്തോടെയും വിളിച്ചറിയിക്കണം. ആത്മാവിന് നിത്യശാന്തി നേരണം, സദസ്സിനെ മൌന പ്രാർത്ഥനയ്ക്ക് നിർദ്ദേശിക്കണം. ആലോചിച്ച് നിൽക്കാൻ സമയമില്ല.

ഗവർണ്ണർ പ്രസംഗിക്കാൻ തയ്യാറെടുക്കുകയാണ്.മൈക്കിലൂടെ ഒരു ശീതശ്ലോകമാണ് ഒഴുകിവന്നത്…

“നൈനം ഛിന്ദന്തി ശസ്ത്രാണി

നൈനം ദഹതി പാവക:

ന ചൈനം ക്ലേദയന്ത്യാപോ

ന ശോഷയതി മാരുത:”

ശ്ലോകം ചൊല്ലുന്നതിനിടയിൽ അലമേലു മരണം വിളിച്ചറിയിക്കേണ്ട വാചകം മനസ്സിൽ തയ്യാറാക്കി. “ഐ റിഗ്രറ്റ് ടു അനൌൺസ്…” സദസ്സ് മൌനം ആചരിച്ചു.

ഏറ്റവും അവസാനം ഡോക്ടർ ഭട്ടിന്‍റെ മകനും നവവധുവിനും അലമേലു അമ്മാൾ അതിമനോഹരമായി ആശംസകൾ നേർന്നു. കിഷോറിനേയും സീമയേയും വേദിയിലേക്ക് ക്ഷണിക്കുന്നതിനിടയിൽ അലമേലു അമ്മാൾ അർദ്ധനാരീശ്വര സങ്കല്പ്പത്തെക്കുറിച്ചും അൾത്താരയിലെ വാഗ്ദാനത്തെക്കുറിച്ചും അല്പം മലയാളത്തിലും വാചാലയായി.

തന്‍റെ  ഇടതുഭാഗത്തിരുന്ന അയ്യരുടെ മുഖം കറുക്കുന്നതും ചുളിയുന്നതും മൂക്ക് വിറക്കുന്നതുമെല്ലാം അദ്ദേഹത്തെ നോക്കാതെ തന്നെ അലമേലു കാണുന്നുണ്ടായിരുന്നു. ഭക്ഷണം എന്ന മഹത്തായ പരിപാടിയിലേക്ക് എല്ലാവരും മനസ്സറിഞ്ഞ് പ്രവേശിക്കുമ്പോൾ അലമേലുവിന് ആശ്വാസം തോന്നി. അഭിനന്ദനങ്ങളുടെ പ്രവാഹത്തിനിടയിൽ അലമേലു സസ്യഭക്ഷണം കഴിച്ചു. അയ്യർ സ്റ്റാർട്ടാക്കിയ കാറിൽ കയറിയിരിക്കുമ്പോൾ അലമേലു കാലുഷ്യം നിറഞ്ഞ ഗൃഹാന്തരീക്ഷം ഭാവനയിൽ കണ്ടു.

ഗേറ്റടക്കുന്നതിനിടയിൽത്തന്നെ അയ്യർ ശകാരം ചൊരിയാൻ തുടങ്ങി. ‘അവളുടെ ഒരു ഭഗവദ്ഗീതയും സംസ്കൃത ശ്ലോകവും അതൊക്കെ കാലഹരണപ്പെട്ടില്ലേ. നിനക്ക് കീറ്റ്സിനേയോ ഷെല്ലിയേയോ ക്വോട്ട് ചെയ്യാമായിരുന്നില്ലേ.’ കിടപ്പറയിലും തുടർന്ന പിറുപിറുക്കലിനിടയിൽ അലമേലു പറഞ്ഞു… “വർഷങ്ങളായി ഞാൻ നിങ്ങളോടിക്കുന്ന സൈക്കിളിന്‍റെ  പിറകിലായിരുന്നു. ആ ഒരവസരത്തിൽ അങ്ങനെ മാത്രമേ കഴിയുമായിരുന്നുള്ളൂ. തെറ്റാണെങ്കിൽ ക്ഷമിക്കണം.”

അയ്യർക്ക് കലി അടങ്ങിയില്ല. ‘നീ മനപൂർവ്വം എന്നെ കരിവാരിത്തേക്കാൻ വേണ്ടി ചെയ്തതാണ് മലയാളം പറയരുതെന്ന് എത്ര തവണ വിലക്കിയതാണ്.’ മാസ്റ്റർ ഓഫ് സെറിമണീസിലെ വിജയം നൽകിയ ലഹരിയിൽ അലമേലു പറഞ്ഞു. ‘ഇത് ഇനി ശരിയാവില്ല. എന്നെക്കൊണ്ട് എന്നും നിങ്ങൾക്ക് നാണക്കേടേ ഉണ്ടായിട്ടുള്ളൂ. ഞാൻ പോകുന്നു, എന്‍റെ  ആ പഴയ വീട്ടിലെ തെക്കുഭാഗത്തെ മുറിയിൽ കുറച്ച് ബഞ്ചും ഡസ്കും ഇപ്പോഴും കിടപ്പുണ്ട് കുട്ടികളെ വിളിച്ച് ട്യൂഷനെടുത്ത് ഞാൻ ജീവിച്ചോളാം.’ ഭാര്യയുടെ വാക്കുകളിലെ ഗൌരവം കണ്ണടച്ചുകിടക്കുകയാണെങ്കിലും രാമനാഥയ്യർ വ്യക്തമായി മനസ്സിലാക്കി. പരിപാടി കഴിഞ്ഞ ഉടനെ ഗവർണ്ണറടക്കം എല്ലാവരും അലമേലുവിനെ പുകഴ്ത്തിയത് അയാൾ ഓർത്തു. ജീവിതത്തിൽ ആദ്യമായി അയാൾ ഭാര്യയുടെ മുന്നിൽ തോറ്റുകൊടുക്കാൻ തയ്യാറായി. ‘അതൊക്കെ പോട്ടെ അലമേലു, നമുക്ക് അടുത്ത മാസത്തെ സോൺ കോൺഫറൻസിന് ഒരു കൈ നോക്കാം. അന്ന് നീ എന്തായാലും “മലയാലം” പറയാൻ പാടില്ല.’

Leave a Reply

Your email address will not be published. Required fields are marked *