ഒരു ഷൂട്ടിങ്ങിന്‍റെ ഓർമ്മയ്ക്ക്

പ്രാതലിന്‍റെ വക കാസറോളിലിരുന്നു തണുക്കുന്നോ എന്ന ശങ്ക തുടങ്ങിയപ്പോഴാണ് പൂമുഖവാതിലിൽ സ്നേഹം തുളുമ്പുന്ന പൂന്തിങ്കളായി പ്രത്യക്ഷപ്പെടാമെന്ന് ഞാൻ കരുതിയത്. പക്ഷെ പടികടക്കും മുമ്പുതന്നെ ഞാൻ അറിഞ്ഞു; പൂമുഖത്തും പുറത്തും പറമ്പിലും സൂചി കുത്താൻ ഒഴിവില്ലാത്ത മാതിരി പുരുഷാരം. എല്ലാവരും പടിഞ്ഞാറോട്ടു നോക്കി നിൽപ്പാണ്. ആകാംക്ഷഭരിതമായ ആ നിൽപ്പ് എന്നിലും ആകാംക്ഷ പകർന്നു. അകത്തുവന്ന് ജാലകത്തിലൂടെ നോക്കിയപ്പോഴാണ് ചിത്രം മുഴുവനായി കണ്ടത്. എതിർവശത്ത് താമസിക്കുന്ന മി. അയ്യരുടെ വീട്ടുവളപ്പിലും മതിലിനു മുകളിലും നിരത്തു മുഴുവനും ജനങ്ങൾ.

ഭഗവാനേ! ഞാൻ തലയിൽ കൈവെച്ചുപോയി. അയ്യർക്കെന്തോ സംഭവിച്ചു. നല്ലൊരു മനുഷ്യനായിരുന്നു. അല്പം തൂക്കക്കൂടുതൽ ഉള്ളതുകാരണം ഓട്ടോറിക്ഷാ ഡ്രൈവർമാർ ഒഴിഞ്ഞുമാറും എന്നതല്ലാതെ വേറെ യാതൊരു പ്രശ്നങ്ങളും ഇല്ലാത്ത ഒരു നിഷ്കളങ്കൻ. തമിളു പേശുന്ന അയ്യരുടെ ഭാര്യ മലയാളിയാണ്. സ്നേഹവും ഔദാര്യവും ഉള്ള ആ സ്ത്രീ ഇനി മുതൽ …….

ചിന്തകൾ അവിടെ എത്തിയപ്പോഴാണ് ആ തിരക്കിനിടയിലൂടെ “ജനായിര”ങ്ങളെ വകഞ്ഞുമാറ്റിക്കൊണ്ട് ഒരു വെള്ള ബെൻസ് കാർ അയ്യരുടെ വീട്ടിലേക്ക് പ്രവേശിച്ചത്. പ്രതീക്ഷിച്ച വ്യക്തി വന്നതുപോലെ ജനം ഒന്നിളകി.

“ഹേയ് ഇത് മരിച്ചതൊന്നുമല്ല. മറ്റെന്തോ ആണ്. എന്തായിരിക്കാം?” പൂമുഖത്തേക്ക് ഒന്നുകൂടി എത്തി നോക്കിയ ഞാൻ എന്‍റെ നല്ല പാതിയെ കണ്ണും കലാശവും കാട്ടി അകത്തേക്കു വിളിച്ചു.

“എന്താ, എന്താ സംഭവം?”

“അയ്യരുടെ വീട്ടിൽ സിനിമ ഷൂട്ടിംഗ് നടക്കാൻ പോകുന്നു.”

അടക്കാനാവാത്ത ഉത്കണ്ഠയോടെ ഞാൻ ചോദിച്ചു.

“ആരൊക്കെ വരും?”

“നടികൾ തമിഴത്തികളാണ്. നടന്മാർ നരേന്ദ്രപ്രസാദ്, സുരേഷ് ഗോപി, ജഗദീഷ് തുടങ്ങിയവർ.”

സമയം ഇഴഞ്ഞു നീങ്ങുന്നു. കുറേക്കഴിഞ്ഞപ്പോൾ മനോഹരൻ ഓടിക്കിതച്ചു വന്നു. “ചേച്ചി, അവിടെ ഷൂട്ടിങ്ങിന് എന്തൊക്കെയോ സാധനങ്ങൾ വേണം. പ്ലീസ് ചേച്ചി, സഹായിക്കണം.”

മനോഹരൻ ഒന്നുരണ്ട് സിനിമയിൽ മുഖം കാണിച്ചിട്ടുണ്ട്. നല്ല സഹായങ്ങൾ ചെയ്തുകൊടുത്താൽ ഇതിലും ചാൻസ് കിട്ടും. തീർച്ചയാണ്.

“സിനിമാക്കാർക്ക് കൊടുക്കുന്ന സാധനങ്ങൾ തിരിച്ചുകിട്ടുമോ മനോഹരാ?”

“കിട്ടിയില്ലെങ്കിൽ പോട്ടെ. ചേച്ചിയുടെ ബെഡ്ഷീറ്റ് നാലാള് കാണട്ടെ.”

ലേഡീസ് ഹോസ്റ്റലിലെ രംഗങ്ങൾ ഷൂട്ട് ചെയ്യാൻ കിടക്കയിൽ വിരിക്കാൻ ഒരേ മാതിരിയുള്ള രണ്ടു വിരികൾ വേണം. കുട്ടികൾ പണ്ടെപ്പോഴോ ശേഖരിച്ചുവെച്ചിട്ടുള്ള സിനിമാതാരങ്ങളുടെയും കായികതാരങ്ങളുടെയും പടങ്ങളും മറ്റെന്തൊക്കെയോ ഒരു വലിയ ബാഗിൽ പെറുക്കിയിട്ടുകൊണ്ട് മനോഹരൻ പോയി.

പെട്ടെന്നാണ് മഴ ചാറാൻ തുടങ്ങിയത്. മതിലിനരികിൽ ചെടികൾക്കിടയിൽ നിന്നിരുന്ന എന്‍റെ മകൾ മിനി കുട്ടിയേയും എടുത്ത് അകത്തേക്ക് വന്ന് ഭംഗിയുള്ള ഒരു വർണ്ണക്കുടയുമായി തിരിച്ചുപോയി. കുടയുടെ ഭംഗി കണ്ടിട്ടായിരിക്കണം, മനോഹരൻ വീണ്ടും ഓടി വന്നു. നായികയ്ക്ക് “ഗേറ്റ് മുതൽ ഹോസ്റ്റൽ വരെ” ചൂടി നടക്കാൻ ആ കുട വേണം. മനസ്സില്ലാ മനസ്സോടെയാണെങ്കിലും അതും കൊടുത്തു. സിനിമ ഓടാൻ തുടങ്ങിയാൽ നാട്ടുകാർ പറയുമല്ലോ അത് ഇന്നയാളുടെ കുടയാണെന്ന്.

നടന്മാരുടെയോ നടിമാരുടെയോ വിദൂരവീക്ഷണം പോലും സാധ്യമല്ലെന്നത് സുവ്യക്തമായിട്ടും മഴ ചാറുന്നത് അറിയാതെ പൊതുജനം നിൽക്കുന്നത് കണ്ടപ്പോൾ അടുത്ത ജന്മത്തില്ലെങ്കിലും ഒരു സിനിമാതാരം ആകണേയെന്ന് ഞാൻ അറിയാതെ പ്രാർത്ഥിച്ചുപോയി. ഭക്ഷണം പോലും ഉപേക്ഷിച്ചാണ് പലരും നിൽക്കുന്നത്. മഹാത്ഭുതം.

ഉച്ചതിരിഞ്ഞ് വീണ്ടും മനോഹരൻ വന്നപ്പോൾ ഞാൻ ചോദിച്ചു. “എവിടെ വരെയായി? ഒന്നു കാണാൻ…..”

“ഇന്നുരാത്രി പതിനൊന്ന് മണിക്ക് ഒരു സ്റ്റണ്ട് സീൻ ഷൂട്ട് ചെയ്യുന്നുണ്ട്. സ്വകാര്യമാക്കി വെച്ചിരിക്കയാണ്.ചേച്ചി വന്നോള്ളൂ.”

സീരിയലുകൾ കഴിഞ്ഞ്, അത്താഴം കഴിഞ്ഞ് സാധിച്ചെങ്കിൽ പോവാം.

സമയത്തിന് സീരിയലുകൾ കണ്ടില്ലെങ്കിൽ രാവുകൾ നിദ്രാവിഹീനങ്ങളാകും, നായിക മരിച്ചോ, നായകൻ വിവാഹം കഴിച്ചോ. വില്ലൻ പോലീസ് പിടിയിലായോ. എന്നൊക്കെ അറിയാൻ വേണ്ടി മാത്രം ദൂരെയുള്ള ബന്ധുക്കളുമായി ഭാഷണം നടത്തിയാൽ ടെല്ലിഫോൺ ബില്ലു വരുമ്പോൾ ഷോക്കടിക്കും.

സീരിയലിനും അത്താഴത്തിനും ഇടയിലുള്ള വേളയിൽ അയ്യരുടെ വീട്ടിലേക്ക് നോക്കിയപ്പോൾ കണ്ടകാഴ്ച്ച – വളരെ വേഗതയിൽ വന്ന ഒരു കാർ അയ്യരുടെ മുറ്റത്ത് നിൽക്കുന്നു. അതിന്‍റെ ഡോർ അടയുന്ന ശബ്ദം കേട്ട് ആ പ്രദേശം മുഴുവൻ ഞെട്ടിത്തരിച്ചു. കാറിൽ നിന്നിറങ്ങി വീട്ടിലേക്ക് കയറിയ മനുഷ്യൻ സിനിമാതാരങ്ങളുടെ ബാഗും മറ്റും ഓരോന്നായി പുറത്തേക്ക് വലിച്ചെറിഞ്ഞു. കഷ്ടം! പോയിരുന്നെങ്കിൽ എല്ലാം കാണാമായിരുന്നു. പക്ഷെ തമിഴു ഭാഷയിലെ തെറി വിളികൾ കൊണ്ട് അന്തരീക്ഷം കലുഷിതമാവാൻ തുടങ്ങിയപ്പോൾ പോവാതിരുന്നത് നന്നായി എന്നും ചിന്തിച്ചു.

നിമിഷങ്ങൾക്കകം വർണ്ണക്കുടയുമായി ഓടിവന്ന മനോഹരൻ കിതയ്ക്കുന്നുണ്ടായിരുന്നു. ശ്വാസം വിടാതെ അവൻ പറഞ്ഞു. “ചേച്ചീ രാത്രി വരണ്ട കേട്ടോ. ഷൂട്ടിങ്ങ് നടക്കുമെന്ന് തോന്നുന്നില്ല. വീട്ടിൽവെച്ച് പടം പിടിക്കാൻ സമ്മതിച്ചതിന് അയ്യരുടെ മകൻ ദേഷ്യത്തിലാ. നടൻമാരും നടികളും പോവാനിറങ്ങുകയാണ്.”

ശ്വാസം വിട്ട് സമാധാനമായി മനോഹരൻ തുടർന്നു. “ചേച്ചിക്ക് ഒരു രസം കേൾക്കണോ. ഊണുകഴിഞ്ഞ് തയ്യാറായിരുന്ന കേമറക്കാരൻ അയ്യരുടെ മകൻ കാറിൽ വന്ന് ഇറങ്ങിയതു മുതൽ എല്ലാം ഫിലിമിലാക്കി. അയാളെക്കണ്ട് ഏതോ സിനിമാതാരമാണെന്ന് കരുതിയത്രെ. കേമറക്കാരനാണെങ്കിൽ തമിഴ് അറിയുകയുമില്ല.”

ആരോ പറഞ്ഞതുപോലെ എല്ലാം ഒരു പടം.

Leave a Reply

Your email address will not be published. Required fields are marked *