ദാ വന്നു……… ദേ പോയി

മലക്കാവ് കൊട്ടാരത്തിലെ ഊര്‍മിളത്തമ്പുരാട്ടി തിരുവയറൊഴിയാന്‍ സമയമായി. ചാനലുകളില്‍ മാദ്ധ്യമങ്ങളില്‍ അത് ഒരു പ്രധാനവാര്‍ത്തയാണ്. ഡയാനത്തമ്പുരാട്ടിയെ കൊന്ന പാരമ്പര്യമുള്ളവരാണ്. സ്വൈര്യമായി പ്രസവിക്കാനും സമ്മതിക്കില്ലെന്ന്‍ തോന്നുന്നു.

അമ്മ സുഭദ്രത്തമ്പുരാട്ടിക്കും അച്ഛന്‍ രവിവര്‍മ്മത്തമ്പുരാനും പ്രസവം എവിടെവെച്ചു വേണമെന്ന കാര്യത്തില്‍ രണ്ടാമതൊന്ന്‍ ചിന്തിക്കാനുണ്ടായിരുന്നില്ല. നിത്യകന്യകയായ ഡോ. മേബിള്‍ നടത്തുന്ന ആശുപത്രിയില്‍ വെച്ചുതന്നെയാവട്ടെ എന്ന കാര്യത്തില്‍ ഡോ. മേബിളിന്ന്‍ അല്‍പം ആശങ്കയില്ലാതിരുന്നില്ല. പത്രക്കാര്‍ക്കൊക്കെ താല്‍പര്യം ഉള്ള വി ഐ പി ആണ്. ക്യാമറയും കൊണ്ട് ലേബര്‍റൂമിലേക്ക് തന്നെ ഇടിച്ചുകയറിയാലോ. പക്ഷേ തനിക്ക് വിദ്യാഭ്യാസത്തിനും സകലകാര്യങ്ങള്‍ക്കും സഹായിച്ച കുടുംബമാണ് രവിവര്‍മ്മത്തമ്പുരാന്‍റേത്. ആശുപത്രിയില്‍ പുതുതായി ഒരു ബ്ലോക്ക്‌ പണിയാന്‍ സഹായം വാഗ്ദാനം ചെയ്തിട്ടുമുണ്ട്. ഇപ്പോള്‍ പണി തീര്‍ന്ന ബ്ലോക്ക്‌ ഊര്‍മിളത്തമ്പുരാട്ടിയുടെ പ്രസവം കഴിയുന്നതുവരെ ഒഴിച്ചിടാനാണു തമ്പുരാന്‍റെ നിര്‍ദേശം.

പ്രസവം പ്രതീക്ഷിക്കുന്ന ദിവസത്തിന് ഒരാഴ്ച മുമ്പ് തന്നെ തമ്പുരാട്ടിമാരും സില്‍ബന്ധികളും  ആശുപത്രി വാസത്തിന് തയ്യാറായി എത്തി.

ഡോ. മേബിളിന്ന്‍ ഇനി ഉറക്കമില്ലാത്ത രാത്രികളാണ്. വൈകുന്നേരം വീട്ടില്‍ പോവാന്‍ പറ്റില്ല ആശുപത്രിക്കാരുടെ അശ്രദ്ധ പട്ടണത്തില്‍ ചര്‍ച്ചവിഷയമാകരുതല്ലോ. സില്‍ബന്ധികളുടെ മുറികളുടെ മുമ്പിലൂടെ രാത്രി നടക്കുമ്പോളാണ് തമാശ. എന്തൊക്കെ പ്രവചനങ്ങളാണ് അവിടെ നടക്കുന്നത്. പാരമ്പര്യമനുസരിച്ച് കുട്ടി പെണ്ണായിരിക്കുമെന്ന്‍ ഒരു കൂട്ടര്‍. തമ്പുരാട്ടിയെ കുട്ടി ആണാണെന്ന് തോന്നുന്നു എന്ന്‍ ഒരു കൂട്ടര്‍. കുട്ടിയുടെ കാര്യം സ്കാന്‍ ചെയ്ത തനിക്ക് മാത്രമല്ലെ അറിയൂ.

എന്തിനാണ് ഇത്രയധികം ആള്‍ക്കാര്‍ മുറികള്‍ മുഴുവന്‍ മുടക്കി അവരവരുടെ സമയവും നശിപ്പിച്ച് അവിടെ കൂടുന്നത്? രാഷ്ട്രിയത്തിലും നല്ല പിടിപാടുള്ള തമ്പുരാന്‍റെ സ്നേഹം പിടിച്ചുപറ്റാനാണോ? ഇതൊരു ബോറന്‍ ഏര്‍പ്പാടാണ്.

അമ്മ മഹാറാണി അല്‍പ്പം വേദാന്തപരമായി ചിന്തിക്കുന്ന കൂട്ടത്തിലാണ്. സംഭവിച്ചതും സംഭവിക്കാനിരിക്കുന്നതും എല്ലാം നല്ലതിനാണെന്ന് അവര്‍ വിശ്വസിക്കുന്നു.

ഒരു ദിവസത്തെ പതിവ് റൌണ്ടിനിടയില്‍ ഡോ. മേബിള്‍ പ്രവചനങ്ങള്‍ക്കിടയില്‍ ഒരു നല്ല ഫലിതം കേട്ടു. ഊര്‍മിളത്തമ്പുരാട്ടിയെ കോവിലകത്തേക്ക് ദത്തെടുത്തതാണ് എന്ന കാര്യം പോലും പലര്‍ക്കും അറിയില്ല. അല്ലെങ്കിലും ആ സംഭവം കഴിഞ്ഞിട്ട് വര്‍ഷങ്ങള്‍ പലതായില്ലേ? സുഭദ്രത്തമ്പുരാട്ടിയും രവിവര്‍മ്മത്തമ്പുരാനും ഒരു പക്ഷേ ആ സംഭവം മറന്നുപോയിട്ടുണ്ടാവും. സുഭദ്രത്തമ്പുരാട്ടി പ്രസവിച്ചതല്ലെന്ന്‍ ഊര്‍മിളയെ കണ്ടാല്‍ ആരും പറയില്ല.

പ്രവചനങ്ങള്‍ക്ക് വിരാമമിട്ടുക്കൊണ്ട് ഊര്‍മിളത്തമ്പുരാട്ടി തിരുവയറൊഴിഞ്ഞു. അല്ലെങ്കില്‍ നല്ല ദിവസവും സമയവും നോക്കി ഒഴിപ്പിച്ചു എന്നു പറയുന്നതാവും ശരി. ഇരട്ട കുട്ടികള്‍- ഒരാണും ഒരു പെണ്ണും. രണ്ടു കുട്ടികള്‍ ഉണ്ട് എന്ന രഹസ്യം ഡോക്ടര്‍മാര്‍ക്കും സുഭദ്രത്തമ്പുരാട്ടിക്കും നേരത്തെ അറിയാമായിരുന്നു. അമ്മത്തമ്പുരാട്ടിക്ക് സന്തോഷമായി. കോവിലകത്തേക്ക് ഇനിയും സന്തതികളെ ദത്തെടുക്കാതെ കഴിഞ്ഞല്ലോ.

ഒരു സഹായ ഹസ്തം പോലും നീട്ടാന്‍ നില്‍കാതെ സില്‍ബന്ധികള്‍ പിരിഞ്ഞുപോയി. കൊച്ചുങ്ങളുടെ പടം പിടിച്ചുകൊണ്ടുപോകുമ്പോള്‍ ചാനലുകള്‍ പെരെന്തായിരിക്കുമെന്ന്‍ ചോദിക്കുന്നുണ്ടായിരുന്നു. ദീര്‍ഘനിശ്വാസം വിട്ടുകൊണ്ട് ആശുപത്രി വരാന്തയിലിരുന്ന രവിവര്‍മ്മത്തമ്പുരാന്‍ പോലും ആ സമയത്ത് പേരിനെപ്പറ്റി ചിന്തിച്ചിട്ടുണ്ടാവില്ല.

പൊട്ടാതെ ചീറ്റിപോയ ഒരു പടക്കമായിപ്പോയി പ്രവാചകന്മാര്‍ക്കും പന്തയക്കാര്‍ക്കും ഊര്‍മിളത്തമ്പുരാട്ടിയുടെ പ്രസവം. എന്നുവെച്ച് അങ്ങനെയങ്ങ് വിട്ടാല്‍ പറ്റ്വോ? അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിനിടയില്‍ ഒരു മരുപ്പച്ച തെളിഞ്ഞുകണ്ടു. കോവിലകത്തെ അടിച്ചുതളിക്കാരി ചിരുതേയിക്കുട്ടി നിറവയറുമായി നില്‍ക്കുകയാണ്. വാര്‍ത്തയ്ക്ക് ഒരു വിഷയമാവുമോ എന്ന് നോക്കണം; കട്ടി മീശയും തലക്കെട്ടുമുള്ള അവളുടെ പുരുഷന്‍ അടുത്തില്ലെങ്കില്‍…..

Leave a Reply

Your email address will not be published. Required fields are marked *